തോട്ടിയുടെ മകള്‍

"ഇക്ക് ഇനി ബാപ്പുമ്മയ്കു കൂട്ട് കിടക്കാന്‍ പറ്റൂല മാമീ"

കണ്ണുകള്‍ തിരുമ്മിക്കൊണ്ട് കാദരൂട്ടി അമ്മായിയോട് പരാതി പറഞ്ഞു.ഉറക്കം നഷ്ടപ്പെട്ടതിന്‍റെ അസഹിഷ്ണുത ആ പതിനൊന്നുകാരന്‍റെ മുഖത്ത് പ്രകടമായിരുന്നു.

"ഇജ്ജ് ഒന്നടങ്ങ്‌ കാദറെ. ബാപ്പുമ്മയ്ക്ക് ബയ്യാത്തതോണ്ടല്ലേ അന്നോട്‌ കൂട്ട് കിടക്കാന്‍ പറയണത്. ബെജാറാകാന്‌ മാത്രം ഇബടെയിപ്പോ എന്താ ഉണ്ടായേ"

"പിന്നെ! ബയ്യാത്തതോണ്ടല്ലേ ബാപ്പുമ്മ നേരം ബെളുക്കുംമുമ്പേ കുറ്റിച്ചൂലെടുത്തു എന്‍റെ പുറത്തു അടിക്കുന്നത്.അതും 'ഇബ്ലീസേ പോ പോ ' എന്ന് ഉറക്കെ കൂവിക്കൊണ്ട്.ഇന്നെ തല്ലാന്‍ പാകത്തിന് തന്നെ ആ സാധനം കട്ടിലിന്‍റെ താഴെ ഇട്ടിരിക്കണ്"   

അമ്മായിക്ക് ചിരി വന്നു. അവര്‍ അവന്‍റെ തലമുടിയിലൂടെ വിരലോടിച്ചു. എന്നിട്ടവന്‍റെ കുഞ്ഞു ശരീരത്തെ തന്‍റെ കൈകളാല്‍ വാരിയെടുത്ത് കസേരയുടെ മേല്‍ നിറുത്തി.

 "അത് ബാപ്പുമ്മയ്ക്കു പകല് ഉണരുമ്പോഴു കണ്ണ് പിടിക്കാത്തത് കൊണ്ടല്ലേ കാദരൂട്ടീ. തിമിരത്തിന്റെ  സൂക്കേടാന്ന് ഡോക്കിട്ടരു പറഞ്ഞില്ലേ. പെട്ടെന്ന് ഇരുട്ട് കാണുമ്പോഴു ഇബ്ലീസിന്‍റെ പേകൂത്താനെന്നാണ് ഓരുടെ വിചാരം..അല്ലാതെ അന്നെ തല്ലിയിട്ടു ഓര്‍ക്കെന്ത് കിട്ടാനാ? പഴയ ആള്‍ക്കാരല്ലേ..ഇജ്ജതു കാര്യാക്കണ്ട. "

കാദരൂട്ടി ചുറ്റുവട്ടം നിരീക്ഷിച്ചു. മൂത്താപ്പയുടെ മുറിയില്‍ വെളിച്ചം കാണാം. ആഫീസില്‍ പോകാന്‍ ഒരുങ്ങുകയായിരിക്കും. ഈ ഉറക്കപ്പിച്ചില്‍ തന്നെ കണ്ടാല്‍ ശരിയാവില്ല. സുബഹിക്ക് എഴുന്നേറ്റ് നിസ്കരിച്ചില്ല എന്ന് മനസ്സിലായാല്‍ പിന്നെ അത് മതി പുകിലിന്. കഴിഞ്ഞ പെരുന്നാളിന് ബിരിയാണിയില്‍ വിതറാന്‍ വാങ്ങി വെച്ച ഉണക്കമുന്തിരിയില്‍ കുറച്ചു താന്‍ കട്ടു തിന്നതിന് വിരുന്നുകാരുടെ മുന്നിലിട്ടു മൂത്താപ്പ നടത്തിയ ചൂരല്‍ പ്രയോഗം ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ആ അഭ്യാസത്തിന്റെ അടയാളങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാഞ്ഞു പോയിട്ട് വേണ്ടേ മറക്കാന്‍........;സ്ഥിരമായി ബീഫ് കഴിക്കുന്നത്‌ കൊണ്ടായിരിക്കും,മൂത്താപ്പയ്ക്ക് ഈയിടെയായി വിരട്ടുകാളയുടെ സ്വഭാവമാണ്.

"കാദരൂട്ടീ, പോയി പല്ല് തേയ്ക്കീനെടാ..."

അത് ഉമ്മയുടെ ശബ്ദമാണ്. രാവിലെ തന്നെ അടുക്കളയിലേക്ക് കയറിയ ഉമ്മ താന്‍ ഉണര്‍ന്നത് എങ്ങനെയാണാവോ മനസ്സിലാകിയത്.പ്രകൃതിയിലെ ചുരുളഴിയാത്ത രഹസ്യങ്ങളില്‍ ഒന്നാണ് ഉമ്മമാര്‍.....; മക്കളുടെ നേരിയ ചലനം പോലും അവര്‍ മണത്തറിയും. ഉസ്മാന്‍ പള്ളിക്കൂടത്തില്‍ പോകാതെ അയല്‍പക്കത്തെ വറീദിനോപ്പം പോയി ഗോലി കളിച്ചെന്ന് മനസ്സിലാക്കാന്‍ മാമിക്ക് അവന്റെ മുഖത്തേക്ക് നോക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

"ഇജ്ജു കിനാവ്‌ കണ്ടോണ്ടു  നില്‍ക്കുവാണോ? ഉമ്മ പറഞ്ഞത് തിരിഞ്ഞില്ലേ?"; 

മാമി പറഞ്ഞു തീരുന്നതിനു മുന്‍പ് അവന്‍ കസേരയില്‍ നിന്നും ചാടിയിറങ്ങി. എന്നിട്ട് വീടിന്റെ മുന്‍ വശത്തേക്ക് ശരം പോലെ പാഞ്ഞു. 

"ഞാന്‍ ബീരാന്റെ പുരയിലേക്ക്‌ പോക്വാ"; ഓടുന്നതിനിടയില്‍ അവന്‍ വിളിച്ചു പറഞ്ഞു.

ഗേറ്റും കടന്നു റോഡിലെക്കിറങ്ങിയ കാദരൂട്ടി ബസ്‌ സ്റ്റോപ്പിലെത്തിയ പോക്കറ്റടിക്കാരനെ പോലെ ചുറ്റും കണ്ണോടിച്ചു. അനാവശ്യമായി അയല്‍പക്കങ്ങളില്‍ തെണ്ടി നടക്കരുത് എന്ന് ബാപ്പ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വന്തം വീട്ടില്‍ ഒരു പണിയുമില്ലാത്തത് കൊണ്ട് നാട്ടില്‍ സമൃദ്ധി കളിയടുന്നതു കണ്ടറിയാനും കഴിയുന്നിടത്തൊക്കെ അത് നശിപ്പിക്കാനും വേണ്ടി ഇറങ്ങി നടക്കുന്ന താടിക്കാരന്മാരെയും സൂക്ഷിക്കണം.തരം കിട്ടിയാല്‍ പിടിച്ചു ഉപദേശിച്ചു കളയും. ഒടുവില്‍ സ്വൈരവിഹാരത്തിന് ഭീഷണിയായി ആരും ആ പരിസരത്തില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അവന്‍ നടന്നു തുടങ്ങി. 

നേരെ നടക്കുമ്പോള്‍ റോഡ്‌ ഹൈവേയുമായി കൂട്ടിമുട്ടുന്നതിനു തൊട്ടു മുന്‍പായി കഷ്ടിച്ച് ഒരു മാരുതി കാറിനു നുഴഞ്ഞു കയറാന്‍ പാകത്തിലുള്ള ഒരു ഇടവഴി കാണാം. ആ വഴിയിലൂടെ കുറച്ചു നേരം നടന്നാല്‍ ചെന്ന് കയറുന്നത് വല്യ തങ്ങളുടെ വയലിലേക്കാണ്.വയലിനോടു ചേര്‍ന്ന് തന്നെയാണ് ബീരാന്റെ വീട്. ബീരാന്‍ കാദരൂട്ടിയുടെ ഉറ്റ ചങ്ങാതിയാണ്.ബീരാന്‍ ഉണ്ടെങ്കില്‍ ക്രിക്കറ്റ്‌ കളിക്കാം. മടല്‍ ബാറ്റും പലകയുടെ സ്റ്റമ്പും ടെന്നീസ് പന്തും സംഘടിപ്പിച്ചാല്‍ അയല്‍ വീടുകളിലെ കുട്ടികള്‍ കളിക്കാന്‍ എത്തും. പിന്നെ സന്ധ്യയാകുന്നതു വരെ ഒരു യുദ്ധമായിരിക്കും.

ഇടവഴിയിലേക്ക് കയറിയപ്പോഴാണ് തന്‍റെ പിന്നാലെ വരുന്ന നായയെ കാദരൂട്ടി ശ്രദ്ധിച്ചത്. അതാണെങ്കില്‍ ഒരു വൃത്തികെട്ട ജന്തുവും. ദേഹമാസകലം ചോരിപിടിച്ചു പൊട്ടിയിട്ടുണ്ട്. ഉസ്മാന് ആസ്ത്മ രോഗം പിടിപെട്ടപ്പോള്‍ ചക്രശ്വാസം വലിച്ചിരുന്നത്‌ പോലെ അതും കിതയ്ക്കുന്നുണ്ട്. എന്തായാലും അതിന്‍റെ വരവ് അത്ര പന്തിയല്ല.

മുരണ്ടുകൊണ്ടു നടന്നടുക്കുന്ന അപകടത്തെ തരണം ചെയ്യേണ്ടതെങ്ങനെ എന്ന് ആ പൈതലിനു നിശ്ചയമുണ്ടായിരുന്നില്ല. കാഴ്ചക്കാരായി വഴിയുടെ ഇരുവശത്തും നിലയുറപ്പിച്ചിരുന്ന വൃക്ഷങ്ങളോട് അവന്‍ നിശബ്ദമായി സഹായഭ്യര്‍ത്ഥന നടത്തി. ഫലമുണ്ടായില്ല. അഞ്ചു നേരവും കൃത്യമായി നിസ്കാരം മുടക്കുകയും അനുഷ്ടാനങ്ങളൊക്കെ സമയത്ത് നിര്‍വഹിക്കാറുണ്ട് എന്ന് വീട്ടുകാരോട് കള്ളം പറയുന്നതും കാരണമായിരിക്കും അറബിക്കഥയിലെന്ന പോലെ അവയെ ഭൂമിയില്‍ നിന്നുയര്‍ത്തി  അല്ലാഹു തന്‍റെ രക്ഷയ്ക്ക് അയയ്ക്കാത്തത്.  

'ശെയ്ത്താന്‍" നായയുടെ രൂപത്തില്‍ ബന്നും എന്റെ കുട്ടീനെ അപായപ്പെടുത്താന്‍ നോക്കും. അപ്പോള്‍ രക്ഷപെടാന്‍ ഉമ്മച്ചി ഒരു ദുഅ ഓതിത്തരാം'

കിതാബുകള്‍ നോക്കി പണ്ടു ഉമ്മച്ചി (ഉമ്മയുടെ ഉമ്മ) പഠിപ്പിച്ച ഒരു മന്ത്രം അവന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

"ഹം ഹില്‍ ഹും റുബെയ്ദാ"

   സര്‍വ്വ ധൈര്യവും സംഭരിച്ചു അവന്‍ മന്ത്രം ചൊല്ലി. ഭയന്ന് നിന്നവന്‍റെ  വെപ്രാളം മൂലമാകാം, നല്ല ഒച്ചയിലാണ് ആ വാക്കുകള്‍ അവന്‍ ഉച്ചരിച്ചത്. നൈമിഷികമായി ലഭിച്ച കരുത്തില്‍ മുന്നോട്ടു ചാടുകയും ചെയ്തു. നിനയ്ക്കാത്ത നേരത്ത് തന്‍റെ നേര്‍ക്ക്‌ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തില്‍ ഞെട്ടിത്തരിച്ച പട്ടി പൊടുന്നനെ പിന്നോട്ടോടി.

മന്ത്രത്തിന്റെ ശക്തിയില്‍ മൂളിക്കൊണ്ട് ഓടുന്ന ശുനകനെ കണ്ടപ്പോള്‍ കാദരൂട്ടിക്കു ആവേശമായി. പാവം കുട്ടികളെ പേടിപ്പിക്കുകയും കഴിയുന്ന വിധത്തിലൊക്കെ ഉപദ്രവിക്കുകയും ചെയ്യുന്ന ശെയ്ത്താനു മാപ്പ് കൊടുക്കാന്‍ പാടില്ല എന്ന് അവന്‍ തീരുമാനിച്ചു. ഓടുന്ന പട്ടിക്കു പിന്നാലെ ഉറക്കെ മന്ത്രവും ചൊല്ലിക്കൊണ്ടു അവനും പാഞ്ഞു.

വയലും മേടുമൊക്കെ പിന്നിട്ടു അവര്‍ ഓടി. ആ കാഴ്ച കണ്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ച് പോയി. വല്യ പള്ളിയിലെ മുസലിയാര്‍ ലോകാവസാനത്തിന്റെ സൂചനകള്‍ എന്തൊക്കെയാണ് എന്ന് കിതാബുകളില്‍ നോക്കി തിട്ടപ്പെടുത്തി.വഴിയെ പോകുന്നവരെ കല്ലെറിഞ്ഞിട്ട് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന ഭ്രാന്തന്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. എല്ലാവര്‍ക്കും അതൊരു കൗതുകകരമായ കാഴ്ച ആയിരുന്നു. പതിവിനു വിപരീതമായി പട്ടിയെ മനുഷ്യന്‍ ഓടിക്കുന്നു. അതും മൂന്നര അടി പൊക്കമുള്ള ഒരു ബാലന്‍..; പടച്ചോന്‍റെ ഓരോ തമാശകളെ!!!

"അള്ളാഹ്.................!!"

എവിടുന്നോ ഉച്ചത്തിലുള്ള നിലവിളി ഉയര്‍ന്നതും കാദരൂട്ടി പായലില്‍ ചവിട്ടി ചറുക്കിവീണതും ഒരുമിച്ചായിരുന്നു. നിലത്തേയ്ക്ക് പതിക്കുമ്പോള്‍ കൈകള്‍ കുത്തിയതിനാല്‍ ദേഹത്ത് കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. എന്നാല്‍ കൈയില്‍ നിന്ന് അരിച്ചു കയറിയ വേദന മേയ്യാസകലം പടരുന്നതായി അവനു അനുഭവപ്പെട്ടു. ഒരുവിധം നിലത്തിരുന്നു അവന്‍ കൈകള്‍ പരിശോധിച്ചു. രണ്ടു കൈകളിലെയും തൊലി പോയിട്ടുണ്ട്. വലത്തേ കൈയിലെ ചതുരാകൃതിയിലുള്ള മുറിവില്‍ നിന്നും രണ്ടു ചോരത്തുള്ളികള്‍ പൊന്തി വന്നു. വേദന കടിച്ചു പിടിച്ചു അവന്‍ കണ്ണടച്ചിരുന്നു.ശെയ്ത്താന്‍ അതിന്റെ പാട്ടിനു പോയിട്ടുണ്ടാവും. വെറുതെ കുറെ ദൂരം ഓടിയത് മെച്ചം.

അപ്പോഴാണ്‌ നിലവിളിയുടെ കാര്യം അവനു ഓര്‍മ വന്നത്. കാദരൂട്ടി കണ്ണ് തുറന്നു നോക്കി. അതാ താന്‍ ഇരിക്കുന്നതിന്റെ അടുത്തായി ഒരു കൊച്ചു പെണ്‍കുട്ടിയും നിലത്തു കാലും നീട്ടി ഇരിക്കുന്നു. അവള്‍ കൈകള്‍ കൊണ്ട് രണ്ടു ചെവികളും പൊത്തി പിടിച്ചിട്ടുണ്ട്. തന്‍റെ മുഖത്തേയ്ക്കു തന്നെ മിഴിച്ചു നോക്കുന്നുമുണ്ട്.ആ നോട്ടത്തില്‍  നിഴലിച്ചിരുന്നത് ആശ്ചര്യമാണോ ഭീതിയാണോ എന്ന് തീര്‍ത്തു പറയാന്‍ സാധിക്കുമായിരുന്നില്ല.

കൈകള്‍ക്ക് നല്ല നീറ്റല്‍ അനുഭവപെട്ടിരിന്നെങ്കിലും കാദരൂട്ടി അത് പുറത്തു കാണിച്ചില്ല. ഒരു ഭഗീരഥപ്രയത്നത്തിനൊടുവില്‍ അവന്‍ നിലത്തു നിന്ന് എഴുന്നേറ്റു. കാലുകള്‍ക്ക് വിറയല്‍ ഉണ്ട്. ഈ ദൂരമത്രയും ഓടിയതിന്റെ ക്ഷീണം വേറെ.   

"ഇജ്ജു ഏതാ?"

ആ ചോദ്യം അവള്‍ കേട്ടതായി ഭാവിച്ചില്ല. അവള്‍ അവന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു.

"ചോയ്ച്ചത്‌ തിരിഞ്ഞില്ലേ?"

"റസിയ.."

"നിലത്തു എന്തെടുക്കുവാ?"

"നബീസൂന്‍റെ ബീട്ടില് ഇത് കൊടുക്കാന്‍ പോയതാ..അപ്പളാ പട്ടി..."

തറയില്‍ കിടക്കുന്ന സ്റ്റീല്‌ പാത്രം അവന്റെ കണ്ണില്‍ പെട്ടു. അതിന്റെ അടപ്പ് തുറന്നു പാല്‍ പോലെ എന്തോ മണ്ണിലേക്ക് ഒഴുകുന്നുണ്ട്.

"ഇങ്ങളെന്തിനാണ് പട്ടിയെ ഇങ്ങനെ ഓടിച്ചോണ്ട് വരണത്. മനുഷ്യന്മാര് പേടിച്ചു പോവൂലേ"

 പതിഞ്ഞ സ്വരത്തിലാണ് അവള്‍ സംസാരിച്ചത്. കാദരൂട്ടി ഗൗരവം ഭാവിച്ച് അവളെ അടിമുടി ഒന്ന് നോക്കി. പാവം. പട്ടി വരുന്നത് കണ്ടു പേടിച്ചു വീണതാവും. എന്തായാലും കഴുത്തിനു ചുറ്റും കറുത്ത ഷാളും,നീല ചുരിദാറും ധരിച്ച അവള്‍ ഒരു കൊച്ചു സുന്ദരി തന്നെയാണ്.

"അത് പട്ടിയല്ല..ശേയ്ത്താനാണ്. അന്റെ ഉമ്മച്ചി ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?"

ഇല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് അവള്‍ തലയാട്ടി.

"ഓന്‍ ദുനിയാവിലുള്ള പുള്ളരെയൊക്കെ പേടിപ്പിക്കാന്‍ ഇറങ്ങിയെക്കുവാ. നിക്ക് ഇത് ഇസ്ടപെടുവോ? ഇന്ന് ഒടുക്കം എന്റെ മുന്നില്‍ വന്നു പെട്ട്. ഹറാം പെറന്നോന്‍റെ മയ്യത്ത് എടുക്കാം ന്ന് വച്ച് ഓടിച്ചതാ.ഇജ്ജു പേടിച്ചു ബെറയ്ക്കനത് കണ്ടപ്പഴാ ഞമ്മള് ഓട്ടം നിര്‍ത്തിയത്. ആ തക്കത്തിന് ഓന്‍ കടന്നു കളഞ്ഞു."

"അപ്പൊ ഇജ്ജു ബീണതല്ലേ?"

"അയ്യേ...എന്താണീ പറയണത്? ബേഗത്തിലോടുമ്പോ  അങ്ങനെ പെറ്റെന്നു നിര്‍ത്താന്‍ പറ്റൂല. അതുകൊണ്ട് കൈ നിലത്തു പിടിച്ചു നിന്നതല്ലേ"

ആ മറുപടി കേട്ടപ്പോള്‍ താന്‍ എന്തോ അബദ്ധമാണ് ചോദിച്ചതെന്നു കരുതി അവളൊന്നു പരുങ്ങി..പെട്ടെന്ന് ഒരു ഞെട്ടലോടെ അവള്‍ പറഞ്ഞു:

"റബ്ബേ! കൈയ്യീന്ന് ചോര പൊടിയണല്ലാ..."

"ഓ ചോരയല്ലേ...ബല്യ കാര്യമൊന്നുമല്ല.."

കാദരൂട്ടി അവളുടെ കണ്ണുകളിലേക്കു നോക്കി.അതിശയം കൊണ്ടവ വിടര്‍ന്നിരിക്കുന്നു. 

ഇതൊക്കെ എന്നും സംഭവിക്കുന്ന കാര്യമാണ് എന്ന മട്ടിലാണ് അവന്‍ നിലയുറപ്പിച്ചത്. വീട്ടിലായിരുന്നു എങ്കില്‍ ഒരു പക്ഷെ അലമുറയിട്ടു കരഞ്ഞേനെ. ഒരു പെണ്‍കുട്ടിയുടെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന തിരിച്ചറിവ് മറ്റു ഏതൊരു ആണിനേയും പോലെ ആ കൊച്ചു യുവാവിനെയും ഒരു ധൈര്യശാലിയാക്കി. 

"ഇജ്ജ് നായയെ കണ്ടു പേടിച്ചതാ...ല്ലേ?"

"നായ കടിക്കൂലെ?"

"എന്നെ കടിക്കൂല. ഇനി എങ്ങോട്ടായാലും ഒറ്റയ്ക്കു പോകണ്ട. എന്റെ കൂടെ ബരീം.."

അവള്‍ പതുക്കെ എഴുന്നേറ്റു. അവള്‍ നോക്കിയത് താഴെക്കിടന്ന പാത്രത്തിലേയ്ക്കാണ്.ആ കുഞ്ഞു കണ്‍ പീലികളില്‍ നീര്‍മണികള്‍ പ്രത്യക്ഷപ്പെട്ടു. നിസ്സഹായത നിറഞ്ഞ മുഖത്തോടെ അവള്‍ കാദരൂട്ടിയെ നോക്കി. അത് കണ്ടപ്പോള്‍ അവനും അസ്വസ്ഥനായി. എന്ത് ചെയ്യും എന്ന് നിശ്ചയം ഇല്ലാതെ അവര്‍ മുഖത്തോട് മുഖം നോക്കി നിന്നു.

"ഉമ്മ എന്നെ കൊന്നുകളയും."; അവള്‍ പറഞ്ഞു.

"ഒരു കാര്യം ചെയ്യാം. അന്റെ ബീട്ടില്‌ വന്നു ഉമ്മയോട് പറയാം,ഞാന്‍ അറിയാതെ തട്ടിയിട്ടതാണെന്ന്. എന്നെ വഴക്ക് പറഞ്ഞാലും എനിക്കൊന്നും തോന്നൂല"

ഒരു നേര്‍ത്ത പുഞ്ചിരി റസിയയുടെ മുഖത്ത് വിരിഞ്ഞു. ഒരു മഹത്തായ പ്രവൃത്തി കൃത്യതയോടെ നിര്‍വഹിച്ചതു പോലെയാണ്  കാദരൂട്ടിക്ക് അനുഭവപ്പെട്ടത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. 

"കാദറെ..."

ഇടിമുഴക്കം പോലെ എന്തോ ഒന്ന് അവന്റെ കാതുകളില്‍ മാറ്റൊലി കൊണ്ടു. ആ മുഴക്കത്തിന്‍റെ ഉറവിടത്തിലേക്ക് അവന്‍ തിരിഞ്ഞു.പച്ച നിറത്തിലുള്ള ചേതക് സ്കൂട്ടറില്‍ ഒരു അതികായന്‍ ഇരിക്കുന്നു. ഊണിലും ഉറക്കത്തിലും തന്‍റെ പേടിസ്വപ്നമായ ആ മനുഷ്യനെ കാദരൂട്ടി തിരിച്ചറിഞ്ഞു.

"മൂത്താപ!";അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു.

"പുലരുമ്പം തന്നെ പുരയീന്നു ഇറങ്ങിയോടിക്കോളും. എന്താണ്ടാ ഇബടെ ചുറ്റിതിരിയണത്?"

അയാള്‍ സ്കൂട്ടര്‍ ഒതുക്കി വച്ചിട്ട് അവന്റെ നേര്‍ക്ക്‌ നടന്നു.

"കുപ്പായമാകെ ചേറാണല്ലാ..ഹമുക്ക്."

മുറിവ് മൂത്താപ്പയുടെ കണ്ണില്‍ പെടാതിരിക്കാന്‍ അവന്‍ കൈകള്‍ പിന്നില്‍ കെട്ടി.റസിയയുടെ മുന്‍പിലെത്തിയ മൂത്താപ്പ ഒരു നിമിഷം സംശയിച്ചു നിന്നു.

"ഇജ്ജു ആ തോട്ടി ബഷീറിന്റെ മോളല്ലേ.."              

  മൂത്താപ്പയുടെ ചോദ്യം കേട്ടപ്പോള്‍ റസിയയുടെ മുഖം വാടി.അവള്‍ തല കുനിച്ചു മൂകയായി നിന്നു.

കാദരൂട്ടി തോട്ടി എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയല്ല.പണ്ട് വീട്ടിലെ സെപ്ടിക് ടാങ്ക് പൊട്ടിയപ്പോള്‍ ആ പരിസരമൊക്കെ വൃത്തിയാക്കാനായി ഒരാളെ തേടിപ്പിടിച്ചു കൊണ്ട് വന്നത്  ബാപ്പയാണ്.തോട്ടിയുടെ പണി ചെയ്യാന്‍ ഒരുത്തനെയും കിട്ടാതായി എന്ന് ബാപ്പ വറീദിന്റെ അപ്പനോട് പറഞ്ഞത് ഇന്നും വ്യക്തമായി ഓര്‍ക്കുന്നുണ്ട്.

"തോട്ടീടെ മോളെ കാണാനാണോ മദ്രസയില്‍ പോലും പോകാതെ നീ ഇങ്ങട്ട് വരണത്? അന്റെ കളി ഞമ്മള് തീര്‍ത്തു തരാം...കേറെടാ ബണ്ടീല്"

"ആഹ്.............";  മൂത്താപ്പയുടെ കൈയിലെ നഖങ്ങള്‍ ചെവിയിലെ മൃദുവായ ചര്‍മത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ കാദരൂട്ടി വേദന കൊണ്ട് പുളഞ്ഞു.    

സ്കൂട്ടര്‍ ചലിച്ചു തുടങ്ങിയപ്പോള്‍ കാദരൂട്ടിയുടെ കണ്ണുകള്‍ റസിയയുടെ നേര്‍ക്ക്‌ പാഞ്ഞു. അവള്‍ അപ്പോഴും തല കുനിച്ചു നില്‍ക്കുകയായിരുന്നു. ലജ്ജിച്ചു നില്‍ക്കുന്ന കൂട്ടുകാരിയോട് അവനു അനുകമ്പ തോന്നി.അവളുടെ വ്യസനത്തിന് കാരണക്കാരനായ മൂത്താപ്പയോടു എന്തെന്നില്ലാത്ത അരിശവും.

വീട്ടിലെത്തിയപ്പോഴാണ് കാദരൂട്ടിക്കു സംഗതി പിടി കിട്ടിയത്. ഞായറാഴ്ചയാണ്. എല്ലാവരും വീട്ടില്‍ തന്നെയുണ്ട്.താന്‍ ഇറങ്ങിപ്പോയത് അവരൊക്കെ ശ്രദ്ധിച്ചു കാണും. മദ്രസ്സയില്‍ പോകുന്നതില്‍ മുടക്കം വരുത്തുന്നു എന്നും പറഞ്ഞു കുറെ ചീത്ത കേള്‍ക്കാറുള്ളതാണ്. ഇപ്പോഴിതാ  എല്ലാവര്‍ക്കും തന്റെ മേല്‍ കുതിര കയറാന്‍ ഒരു പുതിയ അവസരം കൂടി കൈവന്നിരിക്കുന്നു. 

ബാപ്പയും അമ്മാവന്മാരും മറ്റു ബന്ധുജനങ്ങളും വീടിന്റെ ഉമ്മറത്തിരുന്നു കൊച്ചു വര്‍ത്താനം പറയുന്നതിന്റെ ഇടയിലേക്കാണ് കാദരൂട്ടിയും മൂത്താപ്പയും കൂടി കയറി ചെന്നത്. എന്തോ ഒരു വലിയ കുറ്റകൃത്യം അനാവരണം ചെയ്യും വിധം മൂത്താപ്പ സംഭവം വിവരിച്ചു. പ്രതീക്ഷിച്ചത് പോലെ എല്ലാവരും കൂടി അവന്റെ മേല്‍ ചാടി വീണു. 

"എന്നാലും ഞമ്മടെ കാദറ് കൊള്ളാല്ലാ"

"ഇങ്ങനത്തവരുമായാണ്   ഓന്റെ ചങ്ങാത്തം എന്ന് നാട്ടാര് അറിഞ്ഞാല്..."

താന്‍ ചെയ്ത തെറ്റ് എന്താണെന്നോ എന്തിനാണ് തന്നെ എല്ലാരും കളിയാക്കുന്നതെന്നോ അവനു മനസ്സിലായില്ല. ചുറ്റി നടന്നതിനല്ല പരാതി,അത് തോട്ടിയുടെ മകളുമൊത്ത്‌ ആയതു കൊണ്ടാണ്.ആണെങ്കില്‍ തന്നെ ഇപ്പൊള്‍ എന്താണ് കുഴപ്പം? അവള്‍ തോട്ടിയുടെ മകള്‍ ആയതു അവളുടെ കുറ്റം കാരണമല്ലല്ലോ. എല്ലാവരെയും സൃഷ്ടിച്ചത് ഒരേ ദൈവമാണെന്ന് പറഞ്ഞു പഠിപ്പിച്ചവര്‍ തന്നെയാണോ മറ്റുള്ളവരുടെ പോരായ്മകളില്‍ പരിഹാസത്തിനുള്ള വക കണ്ടെടുക്കുന്നത്?പാവം റസിയ. നബീസൂന്റെ വീട്ടില്‍  കൊടുക്കാനുള്ള പാല്‍ കളഞ്ഞതിന് അവളുടെ ഉമ്മ ഇപ്പൊ വഴക്ക് പറയുന്നുണ്ടാവും.

അതോര്‍ത്തപ്പോള്‍ അവന്റെ ഹൃദയത്തില്‍ ഒരു മുള്ള് കുത്തിക്കയറുന്നത് പോലെ അനുഭവപ്പെട്ടു. മകന്‍റെ കണ്ണ് നിറയുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ബാപ്പയാണ് രക്ഷയ്ക്ക് എത്തിയത്.

"ഇങ്ങള് ബിട്ട് കളയീം. ഓര് കുട്ടികളല്ലേ..."

"ഇജ്ജു മിണ്ടണ്ട. ഓള്‍ടെ ഒപ്പം കളിക്കാനാണ് ഇനീം ഓന് പൂതി എങ്കില് ഇനി കാദറിനു ഇബടന്നു പച്ച ബെള്ളം കൊടുക്കൂല."

ബാപ്പുമ്മയുടെ കരുണയില്ലാത്ത വാക്കുകള്‍ കാദരൂട്ടിക്കു താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. കണ്‍കളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട നീര്‍ച്ചാലുകള്‍ കുഞ്ഞിക്കൈകളാല്‍ അവന്‍ തുടച്ചു.

"വെറുതെയല്ല ഇബ്ലീസ് ഇങ്ങളെ വിട്ടുമാറാതെ കറങ്ങണത്."

ഇതും പറഞ്ഞുകൊണ്ട് അവന്‍ വീട്ടിനുള്ളിലേക്ക് ഓടി. അവന്‍ നേരെ ചെന്നത് അടുക്കലയിലെക്കാണ്.പ്ലാസ്റിക് കസേരമേല്‍ ഉള്ളിയരിഞ്ഞുകൊണ്ടിരുന്ന ഉമ്മയുടെ മടിയിലേക്ക് അവന്‍ വീണു. കണ്ണുനീര്‍ തുള്ളികളാല്‍ അവരുടെ പാദങ്ങള്‍ നനഞ്ഞു.

"എന്തായിത്? ഉമ്മയുടെ സുല്‍ത്താന്‍കുട്ടി കരയുന്നോ?"

ഉമ്മ കാദരൂട്ടിയെ പൊക്കിയെടുത്തു മടിയില്‍ ഇരുത്തി. തേങ്ങിക്കൊണ്ടിരുന്ന കുരുന്നിന്‍റെ  കവിളില്‍ അവര്‍ സ്നേഹച്ചുംബനങ്ങള്‍ വര്‍ഷിച്ചു.

"ഒരു പെണ്‍കുട്ടിയോട് മിണ്ടിയതിനു എല്ലാരും കൂടെ എന്നെ വഴക്ക് പറയണുമ്മാ...ഓള്‍ടെ ബാപ്പ തോട്ടി ആയതു കൊണ്ട് ആര്‍ക്കും ഓളെ ഇസ്ടല്ല"

"പോട്ടെ മുത്തെ..ഉമ്മ എല്ലാം ഇവിടിരുന്നു കേട്ടു..ഓരൊക്കെ ചേര്‍ന്ന് അന്നെയൊന്നു ബട്ടം കറക്കിയതല്ലേ."

താമസിയാതെ കാദരൂട്ടി കരച്ചില്‍ നിര്‍ത്തി.അല്പം നേരത്തേക്ക് അടുക്കളയില്‍ നിശബ്ദത തങ്ങി നിന്നു.അനക്കമൊന്നുമില്ല എന്ന് കണ്ടപ്പോള്‍ ഉമ്മ കാദരൂട്ടി ഉറങ്ങിയോ എന്ന് നോക്കി. ഇല്ല. അവന്‍ ഉണര്‍ന്നു തന്നെ ഇരിക്കുകയാണ്.ജനലഴികളിലൂടെ അങ്ങകലെ ഉള്ള എന്തിനെയോ അവന്‍ വീക്ഷിക്കുന്നുണ്ട്. അവന്റെ മനസ്സ് മറ്റെവിടെയൊ ആണോ എന്ന് അവര്‍ സംശയിച്ചു.

ചിന്താവിഷ്ടനായിരുന്ന കാദരൂട്ടി പെട്ടെന്ന് ഉമ്മയുടെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഞാന്‍ പഠിച്ചു ബല്യ ആളാവും.ഇബടത്തെ ബല്യ പൈസക്കാരന്‍...;എന്നിട്ട് ഞാന്‍ ഓളെ നിക്കാഹു കഴിക്കും. പിന്നെയാരും ഓളെ കളിയാക്കൂല"

ബാല്യത്തിന്‍റെ  നിഷ്കളങ്കതയെ നോക്കി പുഞ്ചിരി തൂകാന്‍ മാത്രമേ ആ ഉമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ.

അടുക്കളയുടെ ശ്മശാനമൂകതയില്‍ കാദരൂട്ടി നിശബ്ദനായി ഇരുന്നു.ഉമ്മ കരുതിയത്‌ പോലെ തന്നെ അവന്‍ അപ്പോള്‍ ആ ലോകത്തായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ലാത്ത മറ്റൊരു ലോകത്തേയ്ക്ക്  അവന്‍ സ്വപ്നങ്ങളുടെ ചിറകുകളിലേറി പറക്കുകയായിരുന്നു...ഒരു നീല ചുരിദാറുകാരിയുമൊത്ത്..............................................               


Comments

Post a Comment

Popular posts from this blog

I DON'T WANNA BE AN ENGINEER

A pinch of unromanticism