ഈ മനോഹര തീരത്ത് ..

"പാസ്‌ ഔട്ട്‌ ആയാല്‍ പിന്നെ എപ്പോഴെങ്കിലും നീ ഈ കോളേജിലോട്ട് തിരിച്ചു വരുമോ ?";ചിലന്തി വലകളാല്‍ അലങ്കരിക്കപെട്ട കാഴ്ച്ചബംഗ്ലാവിലിരുന്നു പഴങ്കഥകള്‍ പറയുന്നതിനിടയ്ക്ക് അവന്‍ ആരാഞ്ഞു.

അടുത്ത മുറിയില്‍ നിന്നും ഒഴുകിയെത്തുന്ന കരിഞ്ഞ പുല്ലിന്റെ ഗന്ധമാണോ എന്റെ സുഹൃത്തിനെ കൊണ്ട് ആ  സെന്റിമെന്റല്‍ ചോദ്യം ചോദിപ്പിച്ചത് എന്ന് എനിക്കറിയില്ല.പക്ഷെ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി.ഭീഷണിയുടെ സ്വരത്തില്‍ മാത്രം സംവദിച്ചു ശീലിച്ച പ്രോഫെസ്സര്‍മാര്‍ അടക്കി വാണിടുന്ന NITC യോട് എനിക്ക് എന്ത് കമ്മിറ്റ്മെന്‍റ് ആണ് ഉള്ളത്.അതോ നിഷ്കളങ്കരായ പാവം യുവാക്കള്‍ടെ ചോര ഊറ്റി കുടിച്ച യക്ഷികളുടെയും യക്ഷിശാപം ഏറ്റ കാന്‍റീന്‍ പോലുള്ള സ്ഥലങ്ങളുടെയും പേരില്‍ പ്രസിദ്ധമായ REC യോടാണോ എനിക്ക് ഗൃഹാതുരത്വം.("ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന DB യിലെ കോഫീ ഷോപിന്‍റെ മുന്നില്‍ " എന്ന് പാടുന്ന ചങ്ങാതിമാരും ഉണ്ടാവാം,പക്ഷെ ഓര്‍ക്കുക,നിങ്ങളൊരു microscopic minority മാത്രമാണ്.)
                                                               ---------------------

ഈ കോളേജില്‍ കാലു കുത്തിയത് മുതല്‍ കേള്‍ക്കുന്നതാണ് , റാഗ്ഗിംഗ് എന്ന പ്രസ്ഥാനത്തെ കുറിച്ച്. ഇവിടത്തെ ആദ്യ കൊല്ലം മുതല്‍ റാഗ്ഗിംഗിനിടെ ജീവന്‍ പോലും നഷ്ടപെട്ട ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ വീര സാഹസിക കഥകള്‍ കേട്ടിരിന്നു.

ആദ്യ വാരത്തില്‍ തന്നെ എനിക്കും ആ ഭാഗ്യമുണ്ടായി. A-ഹോസ്റ്റല്‍ കോമ്മണ്‍ റൂമില്‍ നിന്ന് മൂളിപ്പാട്ടും പാടി നടന്നു വന്ന ഞാന്‍ കൊണിപ്പടികളുടെ സമീപത്ത് ഇരുട്ടില്‍ നാല് പേര്‍ നില്കുന്നത് കണ്ടു. ഭയന്ന് വിറച്ചു നിന്ന രണ്ടു സഹപാഠി കളും ആന്‍റി റാഗ്ഗിംഗ് സ്ക്വാഡിലെ ക്ഷിപ്പ്ര കോപികളാം രണ്ടു വിദ്വാന്മാരും ഉള്‍കൊണ്ട ആ സദസ്സില്‍ ഞാന്‍ ക്ഷണിക്കപെടാത്ത അതിഥിയായി മാറി. അക്ഷര സ്ഫുടതയോടെ പേര് പറഞ്ഞിട്ടും "ഫുള്‍ നെയിം പറയെടാ" എന്ന അപ്രതീക്ഷിതമായ മറു ചോദ്യത്തിന് മുന്നില്‍ ഒരു സഹപാഠി  പകച്ചു നിന്ന് പോയതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

"ടാന്‍സ് കളിക്കനറിയുമോ?"; ജന്മനാ ലഭിച്ച ഭീകരത ഇരുട്ടിന്റെ നിഴലില്‍ ഇരട്ടിച്ച  സന്തോഷത്തില്‍  ഒരുവന്‍ ചോദിച്ചു.

അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് സംഭവിച്ച ദുര്മരണങ്ങളെ പറ്റി അറിവുണ്ടയിരിന്ന ഞാന്‍ തലയാട്ടാന്‍ മടി കാട്ടിയില്ല. മൈകള്‍ ജാക്ക്സന്റെ മൂണ്‍ വാക്കിനെയും ഭരതമുനിയുടെ നാട്യശാസ്ത്രത്തെയും പറ്റി സുഹൃത്തുക്കളോട്  ഘോരഘോരം ബഡായി പാസ്സാക്കിയിരിന്ന എനിക്ക് സലിം കുമാര്‍ കാണിച്ച ദ്വിമുദ്ര പോലും കാണിക്കാന്‍ അറിയില്ല എന്ന സത്യം വേദനയോടെ ഞാന്‍ ഓര്‍ത്തു.

"ഠപ്പേ!!!!"...തെങ്ങുകള്‍ മാത്രമുള്ള പരിസരത്ത് ചക്ക വെട്ടിയിട്ട ശബ്ദം കേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.

പെട്ടെന്നാണ് അത് ശ്രദ്ധിച്ചത്. ഞങ്ങളില്‍ മൂന്നാമന്‍ ബോധരഹിതനായി നിലത്തു കിടക്കുന്നു. ആറര അടി പൊക്കവും കട്ടി മീശയും അഭ്യാസിയുടെ മെയ് വഴക്കവുമുള്ള അവന്‍ "dude...what the fuck is ragging?" എന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചോദിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്തായാലും ഞൊടിയിടയില്‍ സാഹചര്യം മോശമാണെന്ന് മനസ്സിലാക്കിയ ക്ഷിപ്ര കോപികള്‍ സമാധാനപ്രിയരായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപെട്ടു തളര്‍ന്നു കിടക്കുന്ന മാതാപിതാക്കളുടെയും കെട്ടുപ്രായം കഴിഞ്ഞു നില്‍കുന്ന പെങ്ങന്മാരുടെയും കഥകള്‍ പറഞ്ഞു അവര്‍ എങ്ങനെയൊക്കെയോ തടിയൂരുകയും ചെയ്തു.

പിന്നീട് പലപ്പോഴും നല്ലവരും ദുഷ്ടന്മാരുമായ ധാരാളം പേരുടെ കൈയില്‍ ചെന്ന് പെട്ടിട്ടുണ്ട്.അവര്‍ക്കായി ഒരുപാട് അസ്സൈന്മെന്റുകള്‍ എഴുതി. പല ഗോഷ്ടികളും കാണിച്ചു. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ സന്ദേശം കൈമാറാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഹംസത്തെ പോലെ പ്രവര്‍ത്തിച്ചു.പക്ഷെ എന്തൊക്കെ പേര് ചൊല്ലി അതിനെ വിളിച്ചാലും ആ മുഹൂര്‍ത്തങ്ങളിലോക്കെ ശരിക്കും ഞാന്‍ ആനന്ദം കണ്ടെത്തിയിരിന്നു. അതിനിടയ്ക്കു പരിചയപ്പെട്ട ചിലര്‍ പില്‍കാലത്ത് ഉറ്റ ചങ്ങാതിമാരായി മാറി. ഇതൊക്കെ കാരണമായിരിക്കും, ക്യാമ്പസ്‌ ജീവിതത്തെ കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നത് ആറര അടി പൊക്കമുള്ള കട്ടിമീശക്കാരനും  ചക്കയും അസ്സൈന്മെന്റുകളും ഒക്കെയാണ്.

അവിടെ തുടങ്ങിയ ക്യാമ്പസ്‌ ജീവിതം പല ഘട്ടങ്ങളിലൂടെയും കടന്നു പോയി.നമുക്കു എല്ലാവര്‍ക്കും ഉണ്ടാകും, സുഹൃത്തുക്കളുമായി ധാരാളം പൊട്ടി ചിരിച്ച നാളുകള്‍ .ഒരു ശരാശരി മലയാളി ആകുമ്പോള്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ പിറകെ കൂടുന്നതും ഫ്രണ്ട്സ് ആകുന്നതും അടിച്ചു പിരിയുന്നതും നാല് പെഗ് വിട്ടിട്ടു അവളുടെയും അവള്‍ടെ കുടുംബക്കാരുടേയും തന്തയ്ക്കു പറയുന്നതും ഒടുവില്‍ കൂടുകാരന്റെ തോളില്‍ ചാരി നിന്ന് കണ്ണീര്‍ വാര്‍ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. ടീച്ചര്‍മാരുമായി തര്‍ക്കങ്ങളിലേര്‍പെടുന്നതും അവരെ പറ്റി കഥകള്‍ മെനയുന്നതും സംഭവം വഷളാകുമ്പോള്‍ ഉളുപ്പില്ലാതെ കാലില്‍ വീണു മാപ്പ് ചോദിച്ചു രക്ഷപെടുന്നതും മറ്റൊരു ഘട്ടം.ഒക്കെ മടുക്കുമ്പോള്‍ ദൈവത്തിലോ  പാഠപുസ്തകങ്ങളിലോ അതുമല്ലെങ്കില്‍ ഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ കഞാവടിച്ചു മരിച്ച ബുദ്ധിജീവിയുടെ തത്വചിന്തകളിലോ അഭയം പ്രാപിക്കും. അവസാനം "ഇനിയെന്ത്" എന്ന കുഴക്കുന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമറിയാതെ മിഴിച്ചു നില്‍ക്കുകയാണ് നമ്മളില്‍ പലരും...

പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതിനു മുന്‍പ് ആ വഴികളില്‍ പണ്ട് സഞ്ചരിച്ചവരുടെ അനുഭവങ്ങളിലേക്കു ഒരു ഉള്‍കാഴ്ച ഏവര്‍ക്കും ഗുണം ചെയ്യും. എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനു  ഒടുക്കം നാം ആരായി തീര്‍ന്നു എന്നതിലുപരി ആ വെപ്രാളത്തിനിടയില്‍ നമ്മള്‍ പോലും അറിയാതെ നമുക്ക് വീണു കിട്ടിയ  കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഖങ്ങളുമാണ് നാം ഈ യാത്രയില്‍ ഉടനീളം സ്മരിക്കുക എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.   ജീവിതത്തില്‍ അപ്രധാനമെന്ന് തോന്നിക്കുന്ന ചെറിയ സംഭവങ്ങള്‍(9( (trifles) ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത.അപ്രധാനമായ ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ തന്നെയല്ലേ നാം ഈ ഭൂമിയില്‍ ജീവിച്ചിരുന്നതിന്റെ തെളിവ്? അങ്ങനെ നോക്കിയാല്‍ ഈ ക്യാമ്പസില്‍ അനേകായിരം ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.നിര്‍ജീവമായ വസ്തുക്കളില്‍ പോലും നാം ഇവിടെ ജീവിച്ചിരുന്നതിന്റെ   അടയാളം രേഖപെടുത്തിയിരിക്കുന്നു.ഒരുപാട് പ്രണയബന്ധങ്ങള്‍ക്ക് നിശബ്ദമായി സാക്ഷ്യം വഹിച്ച കാന്റീനിലെ മേശകള്‍ക്കും കസേരകള്‍ക്കും, കൂട്ടായ്മയുടെ ബാക്കിപാത്രമായ എരിഞ്ഞു തീര്‍ന്ന സിഗരെറ്റ്‌ കുറ്റികള്‍ക്കും പൂക്കള്‍ക്കും പൂമരങ്ങള്‍ക്കും,എല്ലാം അറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു കൊണ്ട് ശാന്തമായി ഒഴുകുന്ന പുഴയ്ക്കു പോലും ധാരാളം കഥകള്‍ പറയാനുണ്ട്.

മറ്റൊരു സംഭവം എന്റെ മുന്നില്‍ തെളിഞ്ഞു വരുന്നുണ്ട്.ആദ്യ വര്‍ഷം എന്റെ റൂംമേറ്റ്‌ ഒരു ത്രിശ്ശൂര്‍ക്കാരന്‍ അച്ചായന്‍ ആയിരിന്നു.ആള്‍ ഒരു  ശുദ്ധനായിരിന്നു എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒത്തു പോകാന്‍ ഒരുപാട് ബുദ്ധിമുട്ടി. കാലം കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരായി. എന്റെ സുഹൃത്തുക്കള്‍ അവന്റെയും സുഹൃത്തുക്കള്‍ ആയി. ആദ്യത്തെ വര്‍ഷം സ്ഥിരമായി നടന്നിരിന്ന കലാപരിപാടികള്‍ക്ക് ഇടയില്‍ ആണ് സംഭവം .ഞങ്ങള്‍ക്ക് വളരെ നന്നായി അറിയാമായിരിന്ന ഒരു നാരീമണിക്ക് ഒരുത്തന്‍ പബ്ലിക്‌ പ്രൊപോസല്‍ നല്‍കി. ഞങ്ങള്‍ പേര് പുറത്തു പറയാതെ തിരിച്ചും ഒരു ടെഡികേഷന്‍ നല്‍കി. ഇതിന്‍റെയൊക്കെ ഇടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ ആരോ അക്കാലത്ത് കുപ്രസിദ്ധമായിരുന്ന RATS എന്ന രഹസ്യപ്രസ്ഥാനത്തെ പറ്റി പറയുകയും ആരോ അത് കേള്‍ക്കുകയും ചെയ്തു.

അടുത്ത ദിവസം സാമാന്യം ആള്‍ബലം ഉള്ള ഒരു സംഘം എന്റെ റൂം മേറ്റിനെ കാണാന്‍ എത്തി. RATS ആരാണെന്നു കണ്ടു പിടിക്കണമെന്നെ അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നുള്ളൂ. "നീയാണോ" എന്ന ചോദ്യത്തിന് "അല്ല" എന്നും "നിന്റെ കൂട്ടുകാരോ?" എന്നതിന് "എനിക്കതുമായി ബന്ധമില്ല" എന്നുമായിരിന്നു മറുപടി.

 എന്നെയും കൂട്ടുകാരെയും ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുമായിരിന്ന ആ ഉത്തരത്തിന് ഞങ്ങള്‍ അവനു മാപ്പ് നല്‍കിയില്ല.
പലര്‍ക്കും മനസ്സില്‍ തോന്നിയിരുന്ന വൈരാഗ്യം പുറത്തു കാട്ടാന്‍ കിട്ടിയ അവസരമായിരുന്നു അത്.ഒരാളോട് ചെയ്യാവുന്ന ഏറ്റവും ക്രൂരമായ പ്രവൃത്തി അയാളെ ചതിയന്‍ എന്ന് മുദ്ര കുത്തി അയാളുമായുള്ള ബന്ധത്തിന്‍റെ എല്ലാ വേരുകളും അറുത്തു  മാറ്റുക എന്നതാണ്. പില്‍കാലത്ത് ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും തെറ്റായി പോയി എന്ന് തോന്നിയ ആ തീരുമാനം, ക്യാമ്പസ്‌ ജീവിതത്തിലെ കയ്പ്പേറിയ ഒരു അനുഭവമായി ഇന്നും നിലനില്ല്ക്കുന്നു.

മധുരം മാത്രമല്ല കയ്പ്പും ജീവിതയാത്രയുടെ ഒരു ഭാഗമാണ്. ആ കയ്പ്പു എല്ലാവരും അറിഞ്ഞിട്ടുണ്ട് എന്നത് വാസ്തവം. പലതും പല രൂപത്തിലെന്നു മാത്രം.നഷ്ടപെട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആയിട്ട്, ചിലപ്പോള്‍  പങ്കുചെരാന്‍ കഴിയാത്ത ആഘോഷങ്ങളായി ,ചിലപ്പോള്‍ പറയാന്‍ മറന്ന വാക്കുകളായി , അല്ലെങ്കില്‍ ചിലപ്പോള്‍ കുമിഞ്ഞു കൂടിയ ബാക്ക് പേപറുകളായിട്ട്......ഭാവിയില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരാവുന്ന യാതനകളെ നേരിടാന്‍ ഈ അനുഭവങ്ങള്‍ സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കാര്യത്തില്‍ മാത്രം തീര്‍ച്ചയാണ്...മാംസപേശികള്‍ മനസ്സ് ആഗ്രഹിക്കുന്നതിനൊത്ത് ചലിക്കാന്‍ വിസമ്മതിക്കുന്ന ഒരു കാലത്ത്,നാം ഏറെ താലോലിച്ചു വശങ്ങളിലേക്ക് ചീകി വെയ്കുന്ന മുടിയിഴകളെ നര കാര്‍ന്നു തിന്നിടുന്ന നാളുകളില്‍, പേരക്കുട്ടികളോട് പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ ഇതിലും നല്ല കഥകള്‍ വേറെ ഉണ്ടാവില്ല.

കഴിഞ്ഞ ആദ്ധ്യായന വര്‍ഷത്തിന്റെ അവസാനം പഠനം പൂര്‍ത്തിയാക്കിയ  ഒരു സീനിയറിനോടു യാത്ര പറയവേ അയാള്‍ പറഞ്ഞിരിന്നു, എന്തൊക്കെയോ ചെയ്യാന്‍ ബാക്കി നില്‍ക്കുന്നതു പോലെ അനുഭവപ്പെട്ടിരുന്നതായിട്ട്.ഒന്ന് നമ്മുടെ ഉള്ളില്‍ തന്നെ ചികഞ്ഞു നോക്കുകയാണെങ്കില്‍ ഇതേ അനുഭവം നമ്മളിലും നിലനില്കുന്നതായി തോന്നാം.എന്നെയും നിങ്ങളെയും ഇവിടേയ്ക്ക് തിരിച്ചു കൊണ്ട് വരാന്‍ കെല്പുള്ള, നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞു പോയ എന്തോ ഒന്ന് ഇവിടെ അവശേഷിക്കുന്നു എന്ന് ആ നിമിഷം നാം തിരിച്ചറിയും..ഇത് തന്നെയല്ലേ ഞാന്‍ നേരത്തെ പറഞ്ഞ കമ്മിറ്റ്മെന്റും ഗൃഹാതുരത്വവും?ഓര്‍മകളുടെ ചുരുളഴിച്ച എന്റെ സുഹൃത്തിന്റെ ചോദ്യത്തിന്റെ ഉത്തരം ഇപ്പോള്‍ എനിക്ക് വ്യക്തമാണ്.    

ഈ സ്ഥലത്തോട് നാം താമസിയാതെ വിട പറയും. ഉത്തരവാദിത്വത്തിന്റെ മറ്റൊരു ലോകം നമ്മളെയും കാത്തിരിക്കുന്നു.നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരുമായി അലഞ്ഞു തിരിഞ്ഞിരുന്ന വഴികളിലും കോഫി ഷോപിലും ഗ്രൌണ്ടുകളിലും ഒക്കെ ഇനി പുതിയ കുട്ടികള്‍ വരും.നമ്മള്‍ ചെയ്തിരിന്ന കാര്യങ്ങളൊക്കെ അവര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കും. താമസിയാതെ കാന്റീനിലെ മേശകളും കസേരകളും വഴിവക്കിലെ സിഗരെറ്റ്‌ കുറ്റികളും പറയാതെ ബാക്കി വെച്ച വെറും കഥകളായി നമ്മള്‍ മാറും. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ആ പുഴ അന്നും ഒഴുകുന്നുണ്ടാവും.                   



                  

Comments

Popular posts from this blog

തോട്ടിയുടെ മകള്‍

I DON'T WANNA BE AN ENGINEER

A pinch of unromanticism